Saturday, December 1, 2018


ദിനാന്ത്യം
-----------------
പതിയെ പിച്ചവെച്ച്, കൊച്ചു സൂചി
അഞ്ചിലെത്തിനിൽക്കുമ്പോൾ
പന്ത്രണ്ടിലിരുന്നമ്മസൂചി ധൃതികൂട്ടും
'ഒന്നനങ്ങി വരുന്നുണ്ടോ  കുഞ്ഞേ നീയ് '

മേശപ്പുറത്ത്  ചിതറിക്കിടന്ന
 കടലാസുകളോരോന്നായ്
ആരുടേയും കണ്ണിൽ പെടാതെ
'ബാക്കി നാളെയാകട്ടെ' എന്നടക്കം ചൊല്ലി
വരിപ്പിന്റെ അടിത്തട്ടിലേക്ക്
മുങ്ങാംകുഴിയിട്ടസ്തമിക്കും,

അപ്പുറവും ഇപ്പുറവും നോക്കാതെ
ധൃതിയിൽ ബാഗും കുടയുമെടുത്ത്
കാതുകൾ രണ്ടും കൊട്ടിയടച്ച്
വാതിലിലേക്ക് പായുമ്പോൾ
'ഞാനിറങ്ങുന്നേ 'എന്നൊറ്റവാക്കിൽ
ആർക്കുവേണ്ടിയോ ഒരു
യാത്രാമൊഴി വലിച്ചെറിയും ,

ആവോളം നീളത്തിൽ ചുവടുവച്ച്
സ്റ്റോപ്പിൽ ആദ്യം വന്ന ബസിൽ ചാടിക്കയറി
കമ്പിയിൽ തൂങ്ങി, ഞെങ്ങിഞെരുങ്ങി,
ദുർഗന്ധങ്ങൾക്കിടയിൽ ശ്വാസംമുട്ടി,
പാതി വഴി  പിന്നിടുമ്പോഴേക്കും
വലത്തേ മുലക്കണ്ണ്  മെല്ലെചുരത്തിത്തുടങ്ങും,

ഇരുട്ട് വീടുകേറും മുൻപേ
വിളക്ക് വെക്കാൻ ഓടിക്കിതച്ചെത്തുമ്പോൾ
അമ്മൂമ്മയുടെ ഒക്കത്തിരുന്ന്
ചിണുങ്ങി പരിഭവം പറയുന്ന
ഒരു കുഞ്ഞുവായ പാൽക്കൊതിയോടെ
ഓടിവന്ന്  അവകാശം സ്ഥാപിക്കും ,

നഴ്സറിക്കാരനെ  പഠിപ്പിക്കലും
ഗൃഹപാഠയുദ്ധവും മൽപിടിത്തവും കഴിഞ്ഞ്
അത്താഴത്തിനൊരുക്കുമ്പോൾ
വാതിൽക്കലൂന്നൊരു നീണ്ടവിളി വരും ,
'അമ്മേ..... അച്ഛൻ വന്നൂ '

തളർച്ചയോ, വിളർച്ചയോ ഇല്ലാത്ത
പുഞ്ചിരിയോടെ വാതിൽക്കൽ
 ഒരു പൂന്തിങ്കളായ് ഞാനങ്ങനെ...

അന്നത്തെ വിശേഷങ്ങൾ കൊട്ടിയിടുന്നതിന്
ചാനൽ ചർച്ചകൾ പശ്ചാത്തല സംഗീതമാകും,

രാത്രിവണ്ടി മെല്ലെ അവസാനത്തെ
സ്റ്റേഷനിൽ എത്താറായി,

മക്കൾക്ക് ഇല്ലാകഥകളൊക്കെ പറഞ്ഞുകൊടുത്ത്, ഉറക്കിക്കിടത്തി, അവരറിയാതെ ഊർന്നെണീറ്റ്
 ആ ദിവസത്തിന്റെ ക്ഷീണങ്ങളത്രയും
അവന്റെ  നേഞ്ചിലേക്കിറക്കിവച്ച്
ഉറങ്ങാൻ കിടക്കുമ്പോൾ
പുറത്ത് പിച്ചിപ്പൂ മണംപരക്കും ,
മുടിയിഴകളിലൂടെ മെല്ലെ,
അവന്റെ വിരലുകൾ ഒഴുകിത്തുടങ്ങും,
ഇനിയും വിടരാത്ത പിച്ചി മൊട്ടുകൾ തിരഞ്ഞ്,

അനുജ ഗണേഷ്

No comments:

Post a Comment