Tuesday, December 4, 2018

ഖസാക്കിലേക്ക് 
----------------------------
കാട്ടുതുമ്പികളുടെ
കണ്ണാടിച്ചിറകുകൾക്കിടയിലൂടെ
ചെതലിമലയിൽ 
അസ്തമയസൂര്യൻ 
കൂമങ്കാവിലേക്ക് 
കണ്ണെറിയുമ്പോൾ, 
വരുംവരായ്കകളുടെ 
ഓർമ്മകളിലെവിടെയോ 
കണ്ടുമറന്ന ജരാനരകൾ 
പേറിനിന്ന മാഞ്ചില്ലകൾ 
ഈ വഴിയമ്പലത്തിൽ 
എനിക്ക് തണൽ വിരിക്കുന്നു, 
എന്നെ തിരികെവിളിച്ച 
കാന്തക്കല്ലുകൾ രഹസ്യമായി 
എന്തോപറഞ്ഞേൽപ്പിച്ചിരുന്നപോലെ, 

ഖസാക്കിലെ സുന്ദരിയുടെ 
സുറുമയെഴുതിയ
കലങ്ങിയ കണ്ണുകൾ 
എന്നെ ഉറ്റുനോക്കുംപോലെ, 
വിത്തെറിഞ്ഞു പോയി 
കാലങ്ങൾക്കിപ്പുറം 
കാടുകാണാൻ വന്നവനെ പോലെ, 
ചെതലിയുടെ താഴ്‌വരയിൽ 
പൂവിറുക്കാനെത്തിയ 
അനുജത്തിയുടെ 
കൊലുസിന്റെ കിലുക്കം 
കേൾക്കുമ്പോലെ, 
 'അപ്പുക്കിളി'യെന്ന് 
നീട്ടിവിളിച്ചപ്പോൾ അടുത്ത്  
ഒരു മുക്കാൽമനുഷ്യൻ 
വന്നുനിന്നപോലെ, 

പള്ളിയുടെ കോത്തളത്തോളം 
വളർന്ന എട്ടുകാലികളെ 
തിരഞ്ഞെങ്കിലും കണ്ടില്ല, 
ഒരു മഴക്കോളിനൊപ്പം 
കാതുകളിൽ ഏറിയും
കുറഞ്ഞും നിർത്താതെ 
പെയ്തിറങ്ങിയ പരിഭവങ്ങൾ,
എത്രയെത്ര ആത്‌മാക്കൾ
 അടക്കിപ്പിടിച്ചിരുന്ന 
ചോദ്യഭാണ്ഡങ്ങളുടെ 
കെട്ടുകളഴിച്ചു, 
ഒടുവിൽ മന്ദാരത്തിന്റെ 
ഇലകൾ ചേർത്തു തുന്നിയ 
പുനർജ്ജനിയുടെ കൂടുവിട്ട് 
ഞാനും പടിയിറങ്ങി..... 

No comments:

Post a Comment