Monday, July 2, 2018

അഭയാർത്ഥി
--------------------
എന്റെ പ്രണയസൗധസങ്കേതങ്ങളും,
സ്നേഹമൂട്ടിയുറപ്പിച്ച ബന്ധനങ്ങളും,
കാമംകവിഞ്ഞൊഴുകി തളിർത്ത കാടുകളും,
സൂചിക്കുത്തുകളായി ഹൃദയത്തിലാഴ്ന്നിറങ്ങിയ നോവുകളും,
ഏകാന്തത പുതച്ചു  നിശ്ചലം
ശയിക്കുന്നയൊരീ ദേഹവും,
ഇവിടെ ഉപേക്ഷിക്കുന്നു,
അഭയാർത്ഥിയായി ഞാൻ വിടവാങ്ങുന്നു,

ഞാൻ മരമായി നിന്നിൽ തണൽ വിരിക്കുവാൻ വന്നപ്പോഴൊക്കെ,
നീ മഴുവായ് എന്റെ തായ്ത്തടി അരിഞ്ഞു നിലത്തിട്ടു,
എന്റെ ചില്ലകളിൽ കൂടുകൂട്ടിയിരുന്ന സ്വപ്‌നങ്ങൾ
തകർന്നുടഞ്ഞു അഴുകി മണ്മറഞ്ഞു,
രാധയായും, സീതയായും,
നിന്റെ പ്രണയം തേടി ഞാൻ വന്നു,
ഒഴിഞ്ഞ പിച്ചളപ്പാത്രങ്ങൾ
ഹൃദയമെന്ന് ചൊല്ലി നീ എന്റെ കൈകളിൽ തന്നു,
എന്റെ നീരുറവകൾ നിനക്കുവേണ്ടി നിലക്കാതെ ഒഴികിയപ്പോൾ,
നീ വരാനിരിക്കുന്ന വർഷത്തിന്റെ കുളിർ തേടി അകന്നുപോയി,

മഴക്കാറ് ഗർജ്ജിക്കുന്ന വാനിലേക്ക്
അദൃശ്യയായ ഒരു പക്ഷിയെ പോലെ,
ചിറകടിച്ചു പറന്നുയരട്ടെ ഞാൻ,
പ്രണയിക്കുന്നവരെ വംശഹത്യക്കിരയാക്കുന്ന
ഉള്ളു പൊള്ളയായ ഈ ലോകം വെടിഞ്ഞ്,
ഒരഭയാർത്ഥിയെ പോലെ,
(അനുജ ഗണേഷ് )