Saturday, February 12, 2011

കൈയ്ക്കുന്ന കശുവണ്ടി






കരിന്തേളിന്‍ കാലിലൊരു കാറമുള്ളേറ്റിറ്റു വീണ-
ചോരതുള്ളി ഭൂമിയില്‍ പതിഞ്ഞവിടെ-
മുളപൊട്ടിയൊരു ചെറു പുല്ക്കൊടിതുംബിലായി
മണിനാഗം ചീറ്റും കൊടുംവിഷം പേറുമീ
പെരുമഴ കുത്തി ഒലിക്കുന്നതിന്നെന്‍റെ
കന്നികുരുന്നിന്‍റെ നാഡികളില്‍,


ഞാന്‍ പിച്ചവെച്ച പറങ്കി തണലുകള്‍
വിഷ കാറ്റ് വീശും വരണ്ട നിലങ്ങളായി,
ചത്തുവീണുറ്റവര്‍ ചുറ്റിലുമെങ്ങും
ചിരിക്കാത്ത ബാല്യങ്ങള്‍ മുറ്റത്തിഴഞ്ഞു,


അറിഞ്ഞിരുന്നില്ല കുഞ്ഞേ ഞാന്‍ ഒരിക്കലും
എന്നാര്‍ത്തവത്തില്‍ പോലും കരിമഷി കലര്‍ന്നതും,
ആ മഷിക്കൂട്ടിനാല്‍ എഴുതിയ നീയാര്ക്കും
തെളിയാത്ത ലിപിയായി പിറന്നിടുമെന്നതും


നിന്‍റെ വിധിയെ വായിക്കുവാന്‍ വന്നവര്‍
കണ്ണുകള്‍ മൂടി വെളിച്ചം തേടുന്നവര്‍,
കുപ്പിവെള്ളത്തില്ലുപ്പു കലര്‍ത്തി -
കണ്ണുനീര്‍ കൈകളില്‍ കൊണ്ടു വരുന്നവര്‍,


വിഷം ബാക്കി വച്ചൊരു പൈതൃകത്തിന്‍
ദുഷിച്ച പിന്‍ഗാമികള്‍ നിങ്ങള്‍ക്കിനിയുമൊരു -
വിലയിടാനാവാതുഴറിടുന്നിന്നവര്‍
ഇന്ദ്രപ്രസ്ഥം വാഴും രാജാക്കന്മാര്‍ ,


കീടങ്ങള്‍ നാമിനി കാത്തിരിക്കാം ,
തെക്കോട്ട്‌ തിരിയിട്ടു കാത്തിരിക്കാം,
കനിവുള്ള ഹൃദയങ്ങള്‍ ബാക്കിയെങ്കില്‍ ,
വിഷമാരി വീണ്ടും പൊഴിചിടട്ടെ,
കീടങ്ങള്‍ നമ്മെയും കൊന്നിടട്ടെ...

2 comments:

  1. വിഷമാരി വീണ്ടും പൊഴിചിടട്ടെ,
    കീടങ്ങള്‍ നമ്മെയും കൊന്നിടട്ടെ...

    ReplyDelete
  2. ആദ്യം എന്താണ് എന്ന് മനസ്സിലായില്ല ..വളരെ ഇഷ്ടപ്പെട്ടു ...വളരെ നന്നായിട്ടുണ്ട് ...

    ReplyDelete