Monday, February 14, 2011

കാലത്തിന്‍റെ കയ്യൊപ്പ്

അലിഖിത കഥകളുടെ കളിയരങ്ങില്‍,
കാലം അണിയറ ഭരിക്കുന്ന കാഴ്ച്ചകണ്ടോ ?
വിധി തിരിക്കും വഴി യാത്രപോകും
മൂഡ ഗണമിവര്‍തന്‍ ചടുലവേഗം കണ്ടോ?

പഴമയുടെ പതിരുകള്‍ കോര്‍ത്തെടുത്ത്
നവയുഗത്തിന്നൊരാമുഖം തീര്‍ക്കുന്നു ഞാന്‍ ,
അഹംഭാവം അതിരുകള്‍ മറന്നോരുയുഗമിവിടെ
അഹം എന്ന വാക്ക് നിഖണ്ടുക്കള്‍ പിന്‍തള്ളി'

അനുജന്‍റെ രക്തത്താല്‍ അമ്മക്ക് നന്ദിയും
ഒഴിയുന്ന സ്വപ്നത്തിന്‍ അന്തിക്കുടങ്ങളും,
മണല്‍കാറ്റ് വീശും വരണ്ട മനസ്സിലെ
നന്മകള്‍ ധൂളി മറച്ചിടുന്നു നിത്യം,

ചുവടുറക്കാത്ത കുരുന്നിലേക്ക് പോലും
വിറകൊണ്ട കാമം വിഷം തുപ്പിടുന്നിവിടെ,
അഴിയുന്ന സത്യത്തിന്‍ പുസ്തകക്കെട്ടുകള്‍ക്ക്
അഴിമതി കാവലായി നില്‍ക്കുന്നു ചിരിയോടെ ,

പട്ടിണിക്കോലത്തിന്‍ പട്ടട തെങ്ങിലെ
ഇളനീരിനു പോലും കണ്ണ്നീരിന്നുപ്പ് ,
തിരിയുന്നു കാല ചക്രത്തിന്റെയൊപ്പമെന്‍
ദിശയറിയാത്ത മനസ്സും മടുപ്പോടെ .........
,

Saturday, February 12, 2011

കൈയ്ക്കുന്ന കശുവണ്ടി






കരിന്തേളിന്‍ കാലിലൊരു കാറമുള്ളേറ്റിറ്റു വീണ-
ചോരതുള്ളി ഭൂമിയില്‍ പതിഞ്ഞവിടെ-
മുളപൊട്ടിയൊരു ചെറു പുല്ക്കൊടിതുംബിലായി
മണിനാഗം ചീറ്റും കൊടുംവിഷം പേറുമീ
പെരുമഴ കുത്തി ഒലിക്കുന്നതിന്നെന്‍റെ
കന്നികുരുന്നിന്‍റെ നാഡികളില്‍,


ഞാന്‍ പിച്ചവെച്ച പറങ്കി തണലുകള്‍
വിഷ കാറ്റ് വീശും വരണ്ട നിലങ്ങളായി,
ചത്തുവീണുറ്റവര്‍ ചുറ്റിലുമെങ്ങും
ചിരിക്കാത്ത ബാല്യങ്ങള്‍ മുറ്റത്തിഴഞ്ഞു,


അറിഞ്ഞിരുന്നില്ല കുഞ്ഞേ ഞാന്‍ ഒരിക്കലും
എന്നാര്‍ത്തവത്തില്‍ പോലും കരിമഷി കലര്‍ന്നതും,
ആ മഷിക്കൂട്ടിനാല്‍ എഴുതിയ നീയാര്ക്കും
തെളിയാത്ത ലിപിയായി പിറന്നിടുമെന്നതും


നിന്‍റെ വിധിയെ വായിക്കുവാന്‍ വന്നവര്‍
കണ്ണുകള്‍ മൂടി വെളിച്ചം തേടുന്നവര്‍,
കുപ്പിവെള്ളത്തില്ലുപ്പു കലര്‍ത്തി -
കണ്ണുനീര്‍ കൈകളില്‍ കൊണ്ടു വരുന്നവര്‍,


വിഷം ബാക്കി വച്ചൊരു പൈതൃകത്തിന്‍
ദുഷിച്ച പിന്‍ഗാമികള്‍ നിങ്ങള്‍ക്കിനിയുമൊരു -
വിലയിടാനാവാതുഴറിടുന്നിന്നവര്‍
ഇന്ദ്രപ്രസ്ഥം വാഴും രാജാക്കന്മാര്‍ ,


കീടങ്ങള്‍ നാമിനി കാത്തിരിക്കാം ,
തെക്കോട്ട്‌ തിരിയിട്ടു കാത്തിരിക്കാം,
കനിവുള്ള ഹൃദയങ്ങള്‍ ബാക്കിയെങ്കില്‍ ,
വിഷമാരി വീണ്ടും പൊഴിചിടട്ടെ,
കീടങ്ങള്‍ നമ്മെയും കൊന്നിടട്ടെ...

തനിയാവര്‍ത്തനം



രാത്രി നിലാവിനെ പുണര്‍ന്നു ഗാഡമായി ഉറങ്ങുമ്പോഴും,
ഞാന്‍ ഉണര്‍ന്നിരിക്കുന്നു ...

എന്‍റെ ഖടികാരം വീണ്ടും ചലിക്കുന്നു,
ഉത്തരം നല്കാത്ത ചോദ്യങ്ങളുമായി,
പരസ്പരം മറന്ന കണ്പോളകള്‍,
സമാന്ദരമാം കാര്യകാരണങ്ങള്‍,

മൌനത്തിന്‍റെ സംഗീതത്തോടെ
ഒരു പുലരികൂടി ഓര്‍മ്മ പുതുക്കി,
ഇരുട്ട് എന്‍റെ ചോദ്യങ്ങള്‍ ഒളിപ്പിച്ചു വച്ചുകൊണ്ട്
വീണ്ടും മടങ്ങിപോയി,

തനിയാവര്‍ത്തനം ...........

ഞാന്‍ എന്‍റെ കണ്ണുകളില്‍ നോക്കി
നഷ്ടത്തിന്‍റെ തീപ്പൊരികള്‍
വീണ്ടും എത്തിനോക്കുന്നു,
എന്നോ നിസ്സരമായിരുന്നവ
ഇന്ന് സ്പോടനാത്മകം ,
ഇന്നത്‌ വിളിച്ചോതുന്നു
കണ്ണുകള്‍ അടക്കു നീ...

രാധയുടെ ഹൃദയത്തില്‍ നിന്നും,കണ്ണന്‍റെ കാലടിയോളം



നീ വിടരുമ്പോഴും , വാടി തളരുമ്പോഴും
എന്‍റെ പുഷ്പമേ, ഞാന്‍ നിന്റെ ശലഭമാണ്
നിന്നിലെ തേന്‍ നുകരുവാനായല്ല
നിന്നെ മനോഹരനാകുവാന്‍ മാത്രം,

ഈ കാറിലും കോളിലും കാറ്റിലും പോലും,
എന്‍റെ വാനമേ ,നിന്‍റെ മഴവില്ല്‌ ഞാന്‍ .
നിനക്കു നിറം പകരാന്‍, നിന്‍റെ പുഞ്ചിരിയാകാന്‍,
ഒരിക്കലും പെയ്യുവാന്‍ പറയില്ല ഞാന്‍.

തങ്കമാകാനല്ല , നീ തിളങ്ങുവാന്‍ മാത്രം,
എന്‍റെ കണ്ണാ , നിന്‍റെ സിംഹാസനമാകം ഞാന്‍.
നീ എന്‍റെ ‍ ഹൃദയം ഭരിക്കുന്നവന്‍,
ഈ ജന്മം മുഴുവന്‍ നിന്നെ വഹിച്ചിടും ഞാന്‍ .

എന്‍റെ നോവുന്ന ഹൃദയം മിടിക്കുന്നതും
ഈ തളരുന്ന കൈകള്‍ കൂപ്പുന്നതും,
എന്‍റെ കണ്ണുകള്‍ അടയാതിരിക്കുന്നതും,
എന്‍റെ തോഴ നിനക്കായ് മാത്രം,
നീ എന്നിലേക്കടുക്കുവാന്‍ മാത്രം ...............