Friday, November 23, 2018

ഗുരുവന്ദനം

കനിവിൻ നിലാവെളിച്ചം പകർന്നെന്നിലെ 
കരിവിളക്കിൻ നാളമെരിയിച്ചതും, 
ഉണർവ്വിൽ കിനാവിന്റെ നറുമുത്തുപാകി 
നനച്ചു തളിരിതൾ വിരിയിച്ചതും, 

അറിവിന്റെ നാമ്പുകളെത്തിനോക്കും നേരം
അലിവോടെ കിരണമായ് തഴുകിയതും,
അകലെയുണ്ടോരുവസന്തം അവിടെയെത്തുവാൻ 
വഴിയിതാണെന്ന് പഠിപ്പിച്ചതും, 

തിരിയാത്ത മൊഴികളെ തല്ലിപ്പഴുപ്പിച് 
മധുരമാമ്പഴമാക്കി മാറ്റിയതും, 
ഉണരാത്ത നിനവിനെ തഴുകിയുണർത്തി
ചിറകുകൾ നീർത്താൻ ഇടം തന്നതും, 

കൺകളിൽ വിരിയുന്ന വാത്സല്യമൊട്ടുകൾ 
വാടാതെന്നുള്ളിൽ നിറച്ചതിനും,  
ഓർമ്മയിലെന്നും നിറയുന്ന ദീപ്തിയായ് 
നിത്യം വിളങ്ങുക വാഗ്‌ദേവതേ 
നിത്യം വിളങ്ങുകെൻ  അധ്യാപികേ....

Tuesday, November 20, 2018

അവൾ


കഥകളുറങ്ങുന്ന 
കണ്ണീർത്തടാകങ്ങളും , 
കവിതയുറങ്ങുന്ന
 പച്ചപുതച്ച കുന്നുകളും  , 
കാടുകളിൽ ഒളിച്ച
 കനിവുറവകളും , 
കല്ലിടുക്കുകളിൽ 
അഗാധഗർത്തങ്ങളും ,
ഋതുപരിവർത്തനങ്ങളുടെ 
പോക്കുവരവുകൾ  തെളിച്ച 
ചുറ്റിപ്പിണഞ്ഞ ചെറുവഴികളും ,
അറിയപ്പെടാത്തൊരന്യദേശമാണ് 
നിനക്കെന്നും 'അവൾ '.......





നീലക്കുറിഞ്ഞി



ഹിമകണം മുകരും ഹരിതാഭമേലെ  
നറുമുകിലിൻ നിഴൽ വീണ പോലെ 
ഒരു വ്യാഴവട്ടത്തിനിപ്പുറം വിരുന്നായി 
വന്നു നീ നീലക്കുറിഞ്ഞിപ്പൂവേ, 

പശ്ചിമമലനിര തൊട്ടുണർത്തും  
ഊതസുസ്മിതമാണ് നീ മൃദുമലരേ, 
നീലഗിരിയിലും, മുക്കൂർത്തി കുന്നിലും
മിഴിയിലും, മനസ്സിലും നിറയുന്നു നീ 

ഒറ്റക്ക്  വന്നു നീ കണ്മുന്നിൽ നിൽക്കവേ  
തനിനാടൻ പെൺകൊടിയെന്ന് തോന്നി 
ഒന്നായ് വിരിഞ്ഞുവിരാജിച്ചു നിൽക്കവേ 
ആകാശം മണ്ണിൽ നിറഞ്ഞ പോലെ 
നീലാകാശം മണ്ണിൽ നിറഞ്ഞപോലെ .... 

ഒരു കുറിഞ്ഞികാലം പിറന്നുവീണു 
മറ്റൊരു കുറിഞ്ഞിക്കാലം  വയസ്സറിഞ്ഞു, 
അമ്മയായ് പിന്നെ നീ പൂത്ത കാലം 
വിട ചൊല്ലുവാൻ വരുമൊരു കുറിഞ്ഞിക്കാലം......