Friday, October 6, 2017

പെണ്ണിരകൾ വാഴുവാൻ 
**************************

കമലലോലമിരുകരങ്ങൾ മതിയാമോ 
വരുംതലമുറപെൺജൻമക്കൾക്കിവിടെ വാഴുവാൻ, 
ഇരുമ്പുദണ്ഡിനെക്കാളുറപ്പുവേണമതു കൾക്കത്രെ 
നരാധമന്മാരെ ജയിച്ചോരോ ദിനം താണ്ടാൻ, 
കരിമുകിൽ നിറച്ചാർത്തുകളെഴുതും ചാരു 
നയനങ്ങൾ അംഗമാസകലമുണ്ടാകിലും 
ഇരുളിൻ ചതിക്കുഴികളിൽ കളിയാടും 
നിഴൽകൂത്തുകളറിയുവതെങ്ങനെനിൻമനക്കണ്ണിനാലല്ലാതെ,
കേൾക്കണമെത്രയോ യുഗങ്ങൾ പ്രതിധ്വനികൊണ്ട 
നിൻ തേങ്ങലുകളായിരം ഓരോ മധുരസ്വരത്തിനിടയിലും, 
പുതുവഴികളിലതിൻ ഓർമ്മചിത്രങ്ങൾ 
മായാതിരിക്കണം മനസ്സിൽ, 

അശ്വങ്ങൾഈരഞ്ചുമുണ്ടായിരിക്കണം 
മയിൽപേട പോലെയാടും നിൻ കാലുകളിൽ, 
നന്മതൻ വിദൂരതയെത്തിപ്പിടിക്കുവാൻ 
തിന്മയെ പിൻകാലിനാൽ ചവിട്ടിത്തെറിപ്പിക്കാൻ 
കാറ്റിൽ രാസോല്ലാസമാടികളിക്കുമീ
നീളൻ മുടിയിഴകുത്തിപ്പിടിക്കുവാൻ 
ഏതഞ്ചു വിരലുകൾ മുതിരുന്നുവോ 
അവൻ തൻ 
 തലയറുക്കാൻ പെണ്ണേ വാളെടുക്കൂ നീയും 
ചിലപ്പതികാരങ്ങളെത്രയോ പിറവികൊള്ളാ-
 നിരിക്കുന്നിനിയും പെൺമനകരുത്തിൽ 
ബലപുഷ്ടങ്ങളാം അംഗാന്തരങ്ങളാൽ 
ഉടലെടുക്കുന്നുണ്ടിവിടെ അനുദിനം പെൺകളായിരം, 
പെണ്ണേ, പിറക്കാനിരിക്കും യുഗങ്ങളിൽ 
അറിയപ്പെടില്ല നീ നിന്നുടലഴകിനാൽ 
അറിയുന്നതത്രയും ലോകം നിന്നെ 
നിൻ കരളുറപ്പിൻ കഥകളിലൂടെ മാത്രം 

Wednesday, August 2, 2017

അയക്കോലിലെ കാക്കകൾ
*******************

ഒത്തുകൂടുന്നുണ്ടെന്തിനോ
മുറ്റത്തെ അയക്കോലിൽ
ബഹുവർണ്ണക്കാക്കകളേറെ
കലപിലകോലാഹലക്കാക്കകളേറെ  ,

എണ്ണം പറയുകിലുണ്ടവർ
നൂറ്റിനാല്പത്തിയൊന്നുപേർ *
വർണ്ണങ്ങൾ പലതെന്നാകിലും
തങ്ങളിൽ ചേർന്നുപോം തൻതരക്കാർ

വെളുപ്പുണ്ട്, ചുവപ്പുണ്ട്
കാവിയും,   പച്ചയുമുണ്ട്
അറിയാനിറങ്ങളും പിന്നതിൽ
പിരിവുകളുമേറെയുണ്ട്

അയക്കോലിൻ കീഴിരിക്കും
അണികളോ കറുത്തോർ മാത്രം
നിറങ്ങൾ നോക്കി നെടുവീർപ്പിടും
ചിലരെന്തിനോ രക്തം തിളപ്പിക്കും,

അയക്കോലിൽ നിത്യമേതോ
വൻകാര്യം നടക്കയാണോ
വൻകാര്യം തന്നെയോ
അതോ  തൻകാര്യം മാത്രമോ ?

ചുവന്നൊനൊരു വെളുത്തോനെ
ചെറുതായൊന്നുന്തി നോക്കി
ഇതുകണ്ട പച്ചകാക്ക
ചുവന്നോന്റെ തലവെട്ടി

തലപോയ ചുവന്നോനാ
വെളുത്തോന്റണിയെ കുത്തി
അണിപോയി അടുത്തോന്റെ
കൂടടക്കം തീയെരിച്ചു

കൂടുപോയ കാവിക്കൂട്ടം
നാടെരിക്കാൻ കൂട്ടുചേർന്നു
കത്തിയെരിയുന്നു, കരച്ചിലുയരുന്നു
നാടെങ്ങും പട്ടടയൊരുങ്ങുന്നു

കരച്ചിലുകൾ തുടക്കാനായി
ബഹുവർണ്ണ കൈലേസുകളും
കരഞ്ഞതിൻ കൂലിയായി
ബഹുമൂല്യ നാണയത്തുട്ടുകളും

ഒരുദിനം പറക്കാതെ
ദുഖമാചരിക്കാം നമ്മൾ
ചത്ത കാക്കതന്റെ തൂവൽ
കൊടിത്തുമ്പിൽ തുന്നിവെയ്ക്കാം

അയക്കോലിൽ വീണ്ടും
ഒത്തുകൂടുന്നു ബഹുവർണ്ണകാക്കകൾ
ചുവപ്പനോ  നിറം മാറി
വെളുപ്പന്റെയൊപ്പം കൂടി

പച്ചയും കാവിയും തമ്മിൽ
സംബന്ധമൊന്നുറപ്പിച്ചു
ചാത്തോന്റെ കൂട്ടിൽ മാത്രം
കുഞ്ഞു വയറുകളെരിയുന്നു

ചാത്തോന്റെ കൂട്ടിൽ മാത്രം
പെൺകിളികൾ കരയുന്നു
അയക്കോലിലെന്തോ ഇന്ന്
പതിവിലേറെ ആനന്ദം



(*കേരളാ നിയമസഭാംഗങ്ങൾ 140+1)

Monday, June 26, 2017

കാലചക്രം

രാവിരുണ്ടതും മറവി
എഴാം ഉലകം വെടിഞ്ഞീവഴി
തിരിക്കതിരിഞ്ഞുനടന്നതും,
എന്നോ നിഴലുപതിനാറായി
പിരിഞ്ഞോരീസാലം തൻ -
ഉയിർവെടിഞ്ഞൊരു ചെറു
വിത്തിൽ ചേക്കേറിയതും
ഉള്ളിലൂറിയ കണ്ണുനീർത്തുള്ളി
ഒഴുകിയിറങ്ങിയീ മൺമെത്തയിൽ
ചെറു നീർത്തടം മെനയുന്നതും,
കാലവും കർണ്ണികാരവും
പതിവ് തെറ്റിക്കുന്നില്ലൊരുനാളും
തനിയാവർത്തനങ്ങളിവിടെ
തിരിഞ്ഞും മറിഞ്ഞും,
ഒളിഞ്ഞും തെളിഞ്ഞും
പിറവികൊള്ളുന്നുണരുന്നു,
ഉയിരേകി മറയുന്നു
ഒരേ ചിത്രങ്ങൾ ഓർമതൻ താളുകളിൽ
മറിച്ചും തിരിച്ചും വായിക്കിലും നിത്യം...

തിരിച്ചറിവ്



കറുപ്പിൽനിന്ന് വെളുപ്പിലേക്കുള്ള ദൂരം
ഒരായുസ്സാണെന്ന് തലമുടി പഠിപ്പിച്ചുതന്നപ്പോൾ
കാഴ്ച്ച മങ്ങിയ കണ്ണുകൾ,കണ്ട കാഴ്ചകളുടെ മനോഹാരിതയോർത്തുകൊണ്ടേയിരുന്നു

വിറയാർന്ന വിരലുകൾ എഴുതപ്പെടാതെ പോയ
വാക്കുകൾകൊണ്ട്  അഗാധമൗനം കുറിച്ചപ്പോൾ ,
ചിതല്പുറ്റുകളായിനിറഞ്ഞ നിന്നോർമ്മകൾ
ചിതയിൽ വീണു വെന്തവരിഞ്ഞുപോയ്..

മണ്ണിനെ തൊട്ടുഴിയാൻ വെമ്പിയകാലടികൾ
വേരുകൾ കീഴിറങ്ങി ചലനം നിലച്ചെങ്കിലും
ഹൃദയത്തുടിപ്പുകൾ വിദൂരതീരങ്ങൾ തേടി
അശ്വവേഗത്തിൽ പാഞ്ഞുകൊണ്ടേയിരുന്നു


സ്നേഹത്തിന്റെ ആലിംഗനം എന്നെന്നേക്കുമായി ചൂടുപകരുമെന്നു തിരിച്ചറിഞ്ഞപ്പോഴേക്കും
ഈ ശരീരം തണുത്തുറഞ്ഞ് ,നിറം കെട്ട്
ഞാൻ ഞാനല്ലതായ് മാറി കഴിഞ്ഞിരുന്നു..

തിരിഞ്ഞുനോക്കുമ്പോൾ തിരിച്ചറിയുന്നു ഞാൻ
തിരുത്തുവാൻ തരമിലിനിയെങ്കിലും
തിരിച്ചറിവുകൾ അനേകമുണ്ടായുസ്സിൽ
വൈകിയെത്തുന്നവ അതിലേറെയും....



Monday, June 19, 2017

അയോധ്യ


ഞാൻ അയോധ്യ,
നവകവാടങ്ങൾ മലർക്കെ തുറന്നിട്ട് -
തിരികെ വിളിക്കുന്നിതാ.. (2)
പൊയ്‌പോയൊരൊരീരേഴു
 സംവത്സരങ്ങളെ,
വിസ്മൃതിയിലാണ്ടു
വേരോടി തളിർത്ത -
നേകായിരം ചോദ്യ
കാണ്ഡങ്ങളായെന്നിൽ
പടർന്നു വളർന്നോരെൻ
രാമസാകേതമേ,
തിരികെ വിളിക്കുന്നിതാ..
അഗ്നിപൂകുവാൻ കാത്തു കിടക്കുന്ന
ശുഷ്കകാനനം മാത്രമാണിന്നു ഞാൻ
അർത്ഥമെല്ലാം വെടിഞ്ഞെന്റെ ആത്മാംശം
കൂടുവിട്ടിറങ്ങിപോയിടുമ്പോഴും
പിൻവിളികൾക്കു കാതോർത്തിടാതെ
തെജീവാംശവും പിന്നിലായകലുമ്പോഴും
ദശമഹാജ്ഞാനങ്ങളൊന്നായാനന്തരം
രാജ്യഭാരങ്ങൾ വിട്ടിറങ്ങുമ്പോഴും  
എന്തിനോ പുരുഷാരം വിളിക്കുന്നു 
രാമരാജ്യമെന്നെന്നെ വീണ്ടും വ്യഥാ...
രാമനെവിടെ, ഈ സാകേതഭൂവിന്റെ
അന്തരാത്മാവാം ധര്മസംസ്ഥാപകൻ
സീതയെവിടെ, ഈ ഭൂമിക്കു ജീവനായ്
ദേവിയായി നിറഞ്ഞൊരു സാഫല്യം
ദശരഥനില്ല, ഭരതനുമിലിവിടെ
നെഞ്ചു നീറി കഴിയുന്നു കൗസല്യ,
സരയു മിഴിനീരുവറ്റി കഴിയുന്നു
ഞാനോ മൃതി കാത്ത് ശയ്യയിലുരുകുന്നു
ഇനിയുമേതശ്വമേധയാഗത്തിനാകുമെൻ
രാജ്യഭാരങ്ങൾ ഏറ്റു വാങ്ങീടുവാൻ ?
എങ്കിലും പുരുഷാരം വിളിക്കുന്നു
രാമരാജ്യമെന്നെന്നെ വീണ്ടും വ്യഥാ...